സിഡ്നി: ആഷസ് പരമ്പരയിലെ അഞ്ചാം മത്സരത്തിൽ സെഞ്ചുറി നേടിയതോടെ ചരിത്ര നേട്ടം സ്വന്തമാക്കിരിക്കുകയാണ് ഇംഗ്ലീഷ് താരം ജോ റൂട്ട്. ടെസ്റ്റ് കരിയറിലെ 41-ാം സെഞ്ചുറി നേടിയതോടെ ഓസീസ് മുൻ നായകൻ റിക്കി പോണ്ടിംഗിന്റെ റിക്കാർഡിനൊപ്പമെത്തിയിരിക്കുകയാണ് റൂട്ട്.
സിഡ്നിയിൽ നേരിട്ട 146-ാം പന്തിലാണ് താരം സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 242 പന്തില്‍ 15 ബൗണ്ടറി അടക്കം 160 റണ്‍സെടുത്താണ് റൂട്ട് മടങ്ങിയത്.
നിലവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയവരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് റൂട്ടും പോണ്ടിംഗും. 51 സെഞ്ചുറികള്‍ നേടിയ ഇന്ത്യന്‍ ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറാണ് പട്ടികയില്‍ ഒന്നാമത്. 45 സെഞ്ചുറികള്‍ നേടിയ ജാക്വസ് കാലീസാണ് രണ്ടാം സ്ഥാനത്തുള്ളത്.
നിലവിലെ താരങ്ങളില്‍ രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയുള്ള കളിക്കാരുടെ പട്ടികയില്‍ വിരാട് കോലിക്ക്(84) പിന്നില്‍ രണ്ടാം സ്ഥാനത്ത്(60) എത്താനും റൂട്ടിനായി.